മനുഷ്യന് കുഫ്‌റിനെ ഈമാനിനേക്കാളും ഹുദയുടെ സ്ഥാനത്ത് അന്ധതയും ഇഷ്ടപ്പെട്ടു എന്നതാണ് പ്രശ്‌നം. അല്ലാഹു വഴികേട് അടിച്ചേല്‍പിക്കുന്നില്ല.
അല്ലാഹു മനുഷ്യര്‍ക്ക് ഒഴികഴിവും മുന്നറിയിപ്പും നല്‍കി. സത്യാസത്യ വിവേചനവും സന്മാര്‍ഗവും വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് ഖുര്‍ആന്‍ അവതരിപ്പിച്ചുകൊടുക്കുകയും ചെയ്തു.
മനുഷ്യര്‍ക്ക് അല്ലാഹുവിനെതിരെ ന്യായവാദം തൊടുത്തുവിടാന്‍ പഴുതില്ലാത്ത വിധം ഈമാനും ഹുദയും കുഫ്‌റും ളലാലത്തും എന്തെന്ന് അറിയിക്കുകയും സുവിശേഷകരായും താക്കീതുകാരായും ദൂതന്മാരെ നിയോഗിക്കുകയും ചെയ്തു. എന്നിട്ടും അധര്‍മകാരിയും നരകാവകാശിയുമാകുന്നവന്‍ അല്ലാഹുവിന്റെ കുറ്റം ചാരി നല്ലപിള്ള ചമഞ്ഞ് മാറിനില്‍ക്കുകയാണോ?
''അല്ലാഹു മനുഷ്യനെ സൃഷ്ടിച്ച് ബയാന്‍ (സംസാരം) പഠിപ്പിച്ചു. കൂട്ടത്തില്‍ കേള്‍വി, കാഴ്ച, ബുദ്ധി എന്നിവയുണ്ടാക്കി, അവനു നല്ലത് സ്വീകരിക്കാനും ഉപദ്രവകരമായത് ഒഴിവാക്കാനും വേണ്ടി. അതിനാല്‍ അവന്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ടവനാണ്, ആരാണ് ഏറ്റവും നല്ലത് പ്രവര്‍ത്തിക്കുകയെന്ന് പരീക്ഷിക്കാനായി.
അല്ലാഹുവിനെ അനുസരിക്കുന്നവര്‍ക്ക് സ്വര്‍ഗവും പിശാചിനെ അനുസരിക്കുന്നവര്‍ക്ക് നരകവും സൃഷ്ടിച്ചു. മനുഷ്യന്‍ ഒന്നുകില്‍ ദൈവബോധമുള്ള സൂക്ഷ്മതയുള്ള മുത്തഖിയാകും, അതല്ലെങ്കില്‍ നിര്‍ഭാഗ്യവാനും അധര്‍മകാരിയുമാകും'' (ഖുര്‍ആന്‍ 76:3).
അല്ലാഹു പിശാചിനെ സൃഷ്ടിച്ചെങ്കിലും അവന്‍ നിങ്ങളുടെ വ്യക്തമായ ശത്രുവാണെന്നും അവനെപ്പറ്റി ജാഗ്രതയുള്ളവരാകണമെന്നും നേരത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ''പിശാചിനെ ദൈവം മനുഷ്യരുടെ ശത്രുവായി സൃഷ്ടിച്ചതിനെ ചോദ്യം ചെയ്യാന്‍ മനുഷ്യര്‍ക്ക് എന്ത് അധികാരമാണുള്ളത്?'' (ഖുര്‍ആന്‍ 36:60,61).
എന്നിട്ടും സ്വയം താന്തോന്നിയായി ദൈവനിശ്ചയത്തെ പഴിക്കുകയാണ് മനുഷ്യന്‍. മനുഷ്യന്‍ കുഫ്‌റിനെ ഈമാനിനേക്കാളും ഹുദയുടെ സ്ഥാനത്ത് അന്ധതയും ഇഷ്ടപ്പെട്ടു എന്നതാണ് പ്രശ്‌നം. അല്ലാഹു അവന്റെ മേല്‍ വഴികേട് അടിച്ചേല്‍പിക്കുന്നില്ല. (ഖുര്‍ആന്‍ 14:22 നോക്കുക).
അല്ലാഹു പ്രഖ്യാപിക്കുന്നത് ഇങ്ങനെ: ''നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ കണ്ണു തുറപ്പിക്കുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. വല്ലവനും അത് കണ്ടറിഞ്ഞാല്‍ അതിന്റെ ഗുണം അവനു തന്നെയാണ്. വല്ലവനും അന്ധത കൈക്കൊണ്ടാല്‍ അതിന്റെ ദോഷവും അവനു തന്നെ. ഞാന്‍ നിങ്ങളുടെ മേല്‍ ഒരു കാവല്‍ക്കാരനൊന്നുമല്ല'' (ഖുര്‍ആന്‍ 6:104, 76:3).
മനുഷ്യന്‍ സ്വയം തിരഞ്ഞെടുത്ത് സഞ്ചരിച്ച വഴിയെ വിധിയുടെ പേരും പറഞ്ഞ് പഴിച്ച് രക്ഷപ്പെടാനാവില്ലെന്നതാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. പിശാചു പോലും വാചാലനാകുന്നത് മനുഷ്യന്റെ നേരെ താന്‍ തോക്കും പീരങ്കിയും കാണിച്ചു വഴിപിഴപ്പിച്ചിട്ടില്ലെന്നാണ്. അവരെയൊന്നും നിര്‍ബന്ധിച്ച് വഴിതെറ്റിച്ചിട്ടില്ലെന്നാണ്.
കാര്യം വ്യക്തമാണ്. പിശാച് തന്ത്രം പ്രയോഗിച്ചു. ദുര്‍ബോധനം നടത്തി. മനുഷ്യന്‍ അതില്‍ വീണു. അതിനാല്‍ വിധിയെന്നു പറഞ്ഞ് രക്ഷപ്പെടാനാവില്ലെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. (ഖുര്‍ആന്‍ 18:29 നോക്കുക). ശരിയാണ്, കുറ്റമാരോപിച്ച് ഒഴിഞ്ഞുമാറാനാവാത്ത ഒരു വിധിയാണത്.
വിധിനിര്‍ണയത്തിന്റെ പൊരുള്‍
അല്ലാഹുവിന്റെ വിധിനിശ്ചയത്തിലുള്ള ചര്‍ച്ചകളും സംസാരങ്ങളും വിവിധ വീക്ഷണകോണുകളിലൂടെ വഴിവിട്ടുപോവുകയും തന്മൂലം സംഘങ്ങളും പാര്‍ട്ടികളും ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്. കാര്യത്തിന്റെ മര്‍മവും പൊരുളും ഉള്‍ക്കൊള്ളാതെ ഓരോ വിഭാഗവും അവരവരുടെ ചിന്തകളില്‍ സന്തുഷ്ടരായി കഴിഞ്ഞുകൂടുകയാണ്.
നമുക്ക് ഇങ്ങനെയൊന്ന് ചിന്തിക്കാം: അഥവാ 'ഖദ്‌റ്' എന്ന ദൈവിക നിശ്ചയവും നിര്‍ണയവും അല്ലാഹു അവന്റെ സൃഷ്ടിജാലങ്ങള്‍ക്കിടയില്‍ സ്വീകരിച്ചിട്ടുള്ള പ്ലാനിംഗും ഭദ്രതയും സ്വകാര്യതയുമൊക്കെയാണ്. മാത്രമല്ല, ഇതെല്ലാം തന്നെ അല്ലാഹുവിന്റെ അപാരമായ ശക്തിപ്രഭാവത്തിലേക്ക് (ഖുദ്‌റത്തിലേക്ക്) എത്തിച്ചേരുന്നതുമാണ്.
അവന്‍ എന്തും എങ്ങനെയും പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവനും ഉദ്ദേശിച്ചത് നടപ്പാക്കാന്‍ കഴിവുള്ളവനുമാണല്ലോ. അതുകൊണ്ടുതന്നെ ഈ ഇത്ഖാന്‍ (ബലിഷ്ഠമായ സുതാര്യത) സൃഷ്ടിപ്പിനു മുമ്പുതന്നെ എന്താണ് അതിന്റെ ത്രികാലജ്ഞാനമെന്ന് അറിയുന്നവനാണ്. അഥവാ ഒരു കാര്യം സംഭവിക്കും മുമ്പെ അതിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും സ്രഷ്ടാവായ അല്ലാഹു അറിയുന്നു.
യഥാര്‍ഥത്തില്‍ ഈ ഖദ്‌റ് (നിര്‍ണയം) അദൃശ്യവും അഭൗതികവുമായ (ഗൈബ്) ലോകവുമായി ബന്ധപ്പെട്ടവയാണ്. മനുഷ്യന് ചിന്തിച്ചു ഗ്രഹിക്കാനുള്ള ബുദ്ധി തന്നെ അല്ലാഹു നല്‍കിയതാണെന്നിരിക്കെ അല്ലാഹുവിന്റെ അധീശാധികാരത്തിന്റെ, ഔന്നത്യത്തിന്റെ ആഴങ്ങളില്‍ മനുഷ്യര്‍ക്ക് എങ്ങനെ എത്തിച്ചേരാനാകും?
മനുഷ്യരുടെ മേല്‍ ചിലതെല്ലാം അടിച്ചേല്‍പിച്ചതാണെന്നല്ല. അല്ലാഹുവിന്റെ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്.
അല്ലാഹുവിന്റെ സൃഷ്ടികളില്‍ മനുഷ്യര്‍ അല്ലാത്തതെല്ലാം ഈ നിര്‍ണയത്തെ സര്‍വാത്മനാ അംഗീകരിക്കുന്നവരാണ്. മനുഷ്യന്‍ മാത്രമാണ് അതില്‍ കീഴൊതുങ്ങാതെ വേറിട്ടുനില്‍ക്കുന്നത്. എല്ലാറ്റിനെയും ചോദ്യം ചെയ്യുന്നത്. അദൃശ്യമായ (അഭൗതികം) വിഷയമായതിനാല്‍ നബി(സ)യുടെ സന്തത സഹചാരികളായിരുന്ന സഹാബിമാരൊന്നും തന്നെ 'ഖദാഅ്-ഖദ്‌റി'ല്‍ ചര്‍ച്ചക്കായി മുതിര്‍ന്നിരുന്നില്ല.
ഒരു യഥാര്‍ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹു അവന്റെ പ്രവര്‍ത്തനത്തില്‍ ബലിഷ്ഠതയും നിര്‍ണയത്തിലെ സുതാര്യതയും ഉള്ളവനാകുന്നത് സമ്മതിക്കാന്‍ പ്രയാസമുണ്ടാവില്ല. അല്ലാഹുവില്‍ വിശ്വസിക്കുകയെന്നു പറയുമ്പോള്‍ തന്നെ സത്യവിശ്വാസി അല്ലാഹുവിന്റെ വിധിനിര്‍ണയ നിശ്ചയത്തിലും വിശ്വസിച്ച് അംഗീകരിച്ചവനായി എന്നതാണ്.
ഇമാം അഹ്മദുബ്‌നു ഹമ്പലിനോട് ഖദ്‌റിനെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരമായി പറഞ്ഞത് 'അല്‍ഖദ്‌റു ഖുദ്‌റത്തു റഹ്മാന്‍' (ഖദ്‌റ് എന്നാല്‍ പരമകാരുണികനായ അല്ലാഹുവിന്റെ കഴിവാണ്) എന്നാണ്. ഖദ്‌റ് റഹ്മാനായ റബ്ബിന്റെ ഖുദ്‌റത്തില്‍ പെട്ടതാണ്.
ഖുദ്‌റത്തുല്‍ റഹ്മാന്‍
ഒരു വിശ്വാസി അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന് അറിഞ്ഞ് അംഗീകരിക്കുമ്പോള്‍ അല്ലാഹുവുമായി ബന്ധപ്പെട്ട എന്തെല്ലാമുണ്ടോ അതെല്ലാം അവന്‍ ഉദ്ദേശിക്കുന്നപോലെ ഉണ്ടാകുമെന്നുതന്നെയാണ് വിശ്വസിക്കുക. അല്ലാഹു അവന്റെ സൃഷ്ടികളെപ്പറ്റി ഒരു മുന്‍ധാരണയും പ്ലാനുമില്ലാതെ നിര്‍മിച്ചുണ്ടാക്കിയതല്ല, മറിച്ച്, സൃഷ്ടികളുമായി ബന്ധപ്പെട്ട എന്തെല്ലാമുണ്ടോ അതെല്ലാം അവന്റെ അപാരമായ കഴിവില്‍ ഉള്ളടക്കം ചെയ്തതാണെന്ന് സാരം.
സൃഷ്ടിയായ മനുഷ്യന്‍ പോലും അവന്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതിനെപ്പറ്റി പ്ലാനും പദ്ധതിയും എസ്റ്റിമേറ്റും ആവശ്യമായ ഘടകങ്ങളും കണ്ടെത്താറുണ്ടെന്നിരിക്കെ പ്രപഞ്ചനാഥനായ അല്ലാഹു അവന്റെ സൃഷ്ടികളെപ്പറ്റി എല്ലാ പൂര്‍ണ നിര്‍ണയങ്ങളും ഉള്ളവനാണെന്ന് അഗീകരിക്കാന്‍ എന്താണ് പ്രയാസം?
ഇമാം റാഗിബ് 'ഗരീബില്‍ ഖുര്‍ആന്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഇങ്ങനെ: ഖദ്‌റ് എന്നാല്‍ നിര്‍ണയം, നിര്‍ണയിക്കപ്പെട്ടത് എന്നെല്ലാമാണ്. സുംആനിയില്‍ നിന്ന് ഫത്ഹുല്‍ബാരിയില്‍ ഉദ്ധരിക്കുന്നു: ഖദാഅ്, ഖദ്‌റ് എന്നിവയെപ്പറ്റിയുള്ള അറിവ് ഖുര്‍ആന്‍, സുന്നത്ത് എന്നതുമായി ബന്ധപ്പെട്ടതാണ്. അവ രണ്ടും മറ്റു വല്ലതിനോടും തുലനം ചെയ്യാനാവില്ല.
വല്ലവനും ഖുര്‍ആനും സുന്നത്തും മാറ്റിവെച്ച് ഖദാഉം ഖദ്‌റും മനസ്സിലാക്കാനൊരുങ്ങിയാല്‍ വഴികേടിലാവും. മാത്രമല്ല, അവന്‍ പരിഭ്രാന്തിയുടെ ആഴക്കടലില്‍ മുങ്ങിയവനെപ്പോലെയുമാകും. സുംആനി പറഞ്ഞതുതന്നെയാണ് വാസ്തവം.
ഖദാഅ്, ഖദ്‌റ് എന്നിവയെപ്പറ്റി പലരും അവതരിപ്പിക്കുന്ന വീക്ഷണങ്ങളേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് അല്ലാഹുവും റസൂലും പറഞ്ഞതിനു തന്നെയാണ്. അതല്ലാതെ ശരിയും തെറ്റും സംഭവിക്കാന്‍ സാധ്യതയുള്ള, സാധാരണക്കാരായ ചിലര്‍ മറ്റു ചിലരില്‍ നിന്ന് ഉദ്ധരിച്ചു പറയുന്നതിനല്ല.
ഖദ്‌റ് എന്നത് ഉച്ചാരണത്തിലും ആശയത്തിലും പരിശുദ്ധനായ റബ്ബിന്റെ കഴിവിനോടു ചേര്‍ത്തു പറയുന്നതാണ്. അവന്റെ നിര്‍ണയം, ബലിഷ്ഠത, ഭദ്രത എന്നിവയെല്ലാം അതിലുണ്ട്. അഥവാ നിളാം, ഇത്ഖാന്‍, ഇഹ്കാം (വ്യവസ്ഥാപിതമായി, ബലിഷ്ഠമായി, ഭദ്രമായി) എന്നെല്ലാം. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഈ വിശദീകരണം ശരിവെക്കുന്നതായി കാണാം.
ഖദാഅ് എന്നാല്‍ ഒരു കര്‍മം അവസാനിപ്പിച്ച് ഒഴിവായാല്‍ പറയുന്നതാണ്. ചുരുക്കത്തില്‍ ഖദാഅ്, ഖദ്‌റ് എന്നത് അല്ലാഹു ഈ പ്രപഞ്ചത്തിലെ സൃഷ്ടിജാലങ്ങളെ സംവിധാനിച്ചത് സുതാര്യതയോടെയും ബലിഷ്ഠമായതായും ക്ലിപ്തമായതുമാണ് എന്നര്‍ഥം. അതിലൊന്നും മാറ്റം, വൈവിധ്യം, പോരായ്മ, വര്‍ധന എന്നിവയ്ക്ക് പ്രവേശനമില്ല. കാരണം നിര്‍ണയമെല്ലാം പ്രപഞ്ചനാഥന്റേതാണ്.
അല്ലാഹു പറയുന്നു: ''ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു'' (ഖുര്‍ആന്‍ 25:2). ''ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കുറവ് വരുത്തുന്നതും വര്‍ധനവുണ്ടാക്കുന്നതും അവന്‍ അറിയുന്നു. ഏതൊരു കാര്യവും അവന്റെയടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു'' (ഖുര്‍ആന്‍ 13:8).
''തീര്‍ച്ചയായും ഏത് വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാകുന്നു'' (ഖുര്‍ആന്‍ 54:49). ''ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിഞ്ഞു'' (വി.ഖു. 23:18). ''അവന്‍ ഒരു കണക്കനുസരിച്ച് താന്‍ ഉദ്ദേശിക്കുന്നത് ഇറക്കിക്കൊടുക്കുന്നു'' (വി.ഖു. 42:27). ഖുര്‍ആന്‍ 77:21,22, 41:12 എന്നിവയും നോക്കുക.
ഈ വചനങ്ങളെല്ലാം വ്യക്കമാക്കുന്നത് അല്ലാഹു സൃഷ്ടിജാലങ്ങളെ രൂപകല്‍പന ചെയ്തിട്ടുള്ളത് നല്ല നിര്‍ണയവും നിശ്ചയവുമെല്ലാം ഉള്‍ക്കൊള്ളിച്ചാണ്. മനുഷ്യരില്‍ ചിലരെ നരകത്തിലാക്കുംവിധം നേരത്തെ നരകാവകാശിയാക്കി, തെമ്മാടിയാക്കി സൃഷ്ടിച്ചതാണെന്നല്ല. ഒരു അധര്‍മകാരിക്കും അങ്ങനെ പറഞ്ഞു രക്ഷപ്പെടാനാവില്ല.
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ ഈ നിര്‍ണയങ്ങളെല്ലാം രേഖയാക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും ഉദ്ദേശിക്കുന്നത് സൃഷ്ടികള്‍ക്കിടയില്‍ വളരെയേറെ ബലിഷ്ഠവും സുതാര്യതയും ഉറപ്പുവരുത്തി എന്നാണ്. കാര്യകാരണബന്ധങ്ങളും അവന്റെ നിര്‍ണയത്തില്‍ പെട്ടതാണ്.
മേഘം, കാറ്റ്, മഴ എന്നിവയും അതിന് ആവശ്യമായ കാരണങ്ങളും അവന്റെ ഖദ്ര്‍ കൊണ്ടുതന്നെയാണ്. കാര്യകാരണങ്ങളെയും അവയ്ക്ക് നിശ്ചയിച്ച ചര്യയെയും പ്രകൃതിയെയും അല്ലാഹുവിനു മാത്രമല്ലാതെ മാറ്റാനുമാവില്ല.
അല്ലാഹു പേന സൃഷ്ടിച്ചുവെന്നും പേനയോട് എഴുതാന്‍ കല്‍പിച്ചുവെന്നും അങ്ങനെ ലോകാവസാനം വരെ ഇവിടെ ഉണ്ടാകേണ്ടതെല്ലാം എഴുതി രേഖയാക്കി എന്നു പറയുമ്പോഴും അതിനെ നമ്മുടെ കൈവശമുള്ള പേനയോടും നമ്മുടെ എഴുത്തിനോടും തുലനപ്പെടുത്താവതല്ല. മറിച്ച് അദൃശ്യലോകത്ത് (ആലമുല്‍ ഗൈബ്) എല്ലാം മുന്‍കൂട്ടി വ്യവസ്ഥാപിതമാക്കി നിര്‍ണയിച്ച് സുതാര്യമാക്കി എന്നുതന്നെയാണ്. ഖുര്‍ആന്‍ 9:51, 57:22, 6:59, 20:115, 42:30 വചനങ്ങളും അല്ലാഹു രേഖയാക്കിയ കാര്യം തന്നെയാണ് വിശദീകരിക്കുന്നത്. അതെല്ലാം സ്രഷ്ടാവ് എന്ന നിലയ്ക്കുള്ള അല്ലാഹുവിന്റെ അനാദിയായ അറിവിനെയും കഴിവിനെയും ഉള്‍ക്കൊള്ളുന്നു.
അല്ലാഹുവിന്റെ നിശ്ചയങ്ങളെല്ലാം കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. പ്രാര്‍ഥന, ദാനധര്‍മം, മരുന്നുകള്‍, സൂക്ഷ്മത എന്നിവയിലൂടെ ചില മാറ്റങ്ങള്‍ ഉണ്ടാവാം.
അല്ലാഹു എല്ലാം അറിയുന്നവനും എല്ലാറ്റിനും കഴിവുള്ളവനും ഉദ്ദേശിച്ചതെന്തും നടപ്പാക്കുന്നവനും ജഗന്നിയന്താവും സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നവനും രഹസ്യവും പരസ്യവും അറിയുന്നവനും പരമകാരുണികനും കരുണാവാരിധിയും കാര്യകാരണ ബന്ധങ്ങള്‍ നിര്‍ണയിച്ചവനുമെല്ലാമാണ്.
അവന്റെ തീരുമാനമാണ് മനുഷ്യന്‍, മാലാഖ, പിശാച്, പക്ഷി-പറവകള്‍, കാറ്റ്, ഇടി, മിന്നല്‍, മഴ, സമുദ്രങ്ങള്‍, പുഴകള്‍, പൂന്തോട്ടങ്ങള്‍, സൃഷ്ടിജാലങ്ങള്‍, സ്ത്രീപുരുഷന്മാര്‍ എന്നുവേണ്ട എല്ലാം തന്നെ. അവനാണ് മണ്ണില്‍ നിന്ന് മനുഷ്യനെ രൂപപ്പെടുത്തിയത്.
ജിന്നിനെയും പിശാചിനെയും അഗ്നിയില്‍ നിന്നും മാലാഖമാരെ പ്രകാശത്താലും രൂപപ്പെടുത്തിയതും അവന്‍ തന്നെ. എന്നെ അഗ്നി കൊണ്ടോ പ്രകാശം കൊണ്ടോ സൃഷ്ടിക്കാമായിരുന്നില്ലേ എന്ന് പിശാചോ ജിന്നോ അല്ലാഹുവോട് തിരിച്ചു ചോദിച്ചിട്ടില്ല.
ആനയെ സസ്യഭുക്കും സിംഹത്തെയും പുലിയെയും മാംസഭുക്കും സര്‍പ്പത്തെ മാളങ്ങളില്‍ വസിക്കുന്നതും ചെറു മൃഗങ്ങളെ സിംഹത്തിന്റെ ഭക്ഷണവുമെല്ലാമാക്കി നിശ്ചയിച്ചതില്‍ അവയ്‌ക്കൊന്നും ആവലാതിയുണ്ടാനില്ല. എന്നാല്‍ മനുഷ്യന്‍ പലപ്പോഴും ചോദ്യം ചെയ്യുന്നവനാകുന്നു. ഖദാഅ്-ഖദ്‌റ് അവന്‍ തര്‍ക്കവിഷയമാക്കുന്നു.
അല്ലാഹുവിന്റെ നിശ്ചയങ്ങളെ സര്‍വാത്മനാ സമ്മതിക്കാന്‍ മനുഷ്യര്‍ക്കാകുന്നില്ല. അവനെ മണ്ണില്‍ നിന്നു നാഥന്‍ സൃഷ്ടിച്ചു. കേള്‍വിയും കാഴ്ചയും ഹൃദയവും നല്‍കി. തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യവും സംസാരവൈഭവവും വിശേഷബുദ്ധിയും അറിവും വിവേകവും പ്രദാനം ചെയ്തു. സര്‍വോപരി സന്മാര്‍ഗവും സത്യാസത്യ വിവേചനവും നല്‍കി.
അല്ലാഹു മനുഷ്യരോട് കല്‍പനകളും നിരോധനങ്ങളും അറിയിച്ചു. യുദ്ധങ്ങള്‍, സംഹാരങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍, കൊള്ള, തട്ടിപ്പറി, മാനഹാനി വരുത്തല്‍, വ്യഭിചാരം, ചൂതാട്ടം, പലിശ, കൊലപാതകങ്ങള്‍, മന്ത്രം, ജപം, ഹോമം, മാട്ട്, മാരണം, കൂടോത്രം, അപവാദം, ആത്മഹത്യ, പരിഹാസം, ഏഷണി, പരദൂഷണം, അസൂയ, മോഷണം, മദ്യപാനം എന്നിവയൊന്നും ചെയ്യരുതെന്ന് അറിയിച്ചു.
ഇതൊക്കെ ചെയ്താല്‍ ഉണ്ടാകുന്ന പര്യവസാനവും എന്താകുമെന്ന് ബോധ്യപ്പെടുത്തി. എന്നിട്ടും ഇതെല്ലാം ധിക്കാരപൂര്‍വം ചെയ്യുന്ന മനുഷ്യന്‍, എന്നെ ഇങ്ങനെയൊക്കെ ജീവിക്കാന്‍ അല്ലാഹു വിധിച്ചതുകൊണ്ടാണ് ഞാന്‍ ഇങ്ങനെയായതെന്ന് പറയുന്നു. മേല്‍ ചൂണ്ടിക്കാട്ടിയ തിന്മകള്‍ മനുഷ്യന്‍ സ്വയം ചെയ്തിട്ടും അല്ലാഹു അവനെ ഇതെല്ലാം ചെയ്യിച്ചതാണെന്നാണ് ന്യായം ഉന്നയിക്കുന്നത്.
എന്നാല്‍ നന്മയും തിന്മയും മനുഷ്യനാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ പ്രവര്‍ത്തിക്കുന്നതനുസരിച്ച് അല്ലാഹു വഴിനടത്തുകയാണുണ്ടാവുക. (ഖുര്‍ആന്‍ 99:7,8, 101:69, 92:5-10 വചനങ്ങള്‍ നോക്കുക). മനുഷ്യനെ നിര്‍ബന്ധപൂര്‍വം തിന്മകള്‍ ചെയ്യിക്കുകയും ശേഷം ഭയാനകമായ നരകത്തില്‍ വലിച്ചെറിയുകയും ചെയ്യുന്നവനല്ല പരമകാരുണികനായ അല്ലാഹു. (അനുബന്ധമായി ഖുര്‍ആന്‍ 3:165, 19:121, 7:23, 41:46, 9:105, 35:39, 6:122, 2:257, 6:104, 34:21, 82:13,14, 67:10 വചനങ്ങളും മനസ്സിലാക്കാം).
അല്ലാഹുവിന്റെ വിധിയിലും നിശ്ചയത്തിലും ഖുര്‍ആനിന്റെയും സ്ഥിരപ്പെട്ട സുന്നത്തിന്റെയും വെളിച്ചത്തില്‍ നേരെച്ചൊവ്വെ ചിന്തിക്കുന്നവര്‍ക്ക് യാതൊരു മാര്‍ഗഭ്രംശവും സംഭവിക്കില്ല. മറിച്ച്, വ്യാഖ്യാനങ്ങളിലൂടെ ശുഷ്‌കമായ ബുദ്ധി കൊണ്ട് ചിന്തിക്കുന്നവര്‍ ലക്ഷ്യസ്ഥാനത്തെത്തുകയുമില്ല.
ഖദാഇലും ഖദ്‌റിലും അഹ്‌ലുസ്സുന്നയുടെ നിലപാട് അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്നും അവന്‍ ഉദ്ദേശിച്ചതെല്ലാം ഉണ്ടാകുമെന്നും അവന്‍ ഉദ്ദേശിക്കാത്തത് ഉണ്ടാകില്ലെന്നും അടിയുറച്ചു വിശ്വസിക്കുകയെന്നതാണ്. ഈ വിശ്വാസം ഈമാനിന്റെ നിര്‍ബന്ധ ഭാഗമാണ്. അതിനര്‍ഥം മനുഷ്യരുടെ മേല്‍ ചിലതെല്ലാം അടിച്ചേല്‍പിച്ചതാണെന്നല്ല. അല്ലാഹുവിന്റെ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്.
അല്ലാഹുവിന്റെ നിശ്ചയങ്ങളെല്ലാം തന്നെ കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. പ്രാര്‍ഥന, ദാനധര്‍മം, മരുന്നുകള്‍, ജാഗ്രതയും സൂക്ഷ്മതയും കൈവരിക്കല്‍ എന്നിവയിലൂടെ ചില പ്രതിരോധം നടന്നേക്കാം. മനുഷ്യര്‍ക്ക് ഉണ്ടാകാറുള്ള ശക്തിക്കുറവും ബലഹീനതയും പോലും ഖദാഇലും ഖദ്‌റിലും പെട്ടതാണ്.
അതുകൊണ്ടാണ് ചില പ്രധാന ദുആകളില്‍ 'നീ വിധിച്ചതിലെ ഉപദ്രവകരമായതിനെ ഞങ്ങളില്‍ നിന്ന് തട്ടിയകറ്റേണമേ' എന്ന് പ്രാര്‍ഥിക്കുന്നത്. ഖദാഉം ഖദ്‌റും പ്രാര്‍ഥന കൊണ്ടല്ലാതെ മാറ്റം സംഭവിക്കില്ലെന്നും, ഗര്‍ഭസ്ഥശിശുവിന്റെ അടുക്കല്‍ മാലാഖ വന്ന് അവന്റെ ഭാഗ്യനിര്‍ഭാഗ്യവും അവധിയും രേഖയാക്കിയത് അറിയിക്കുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്.
എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം എല്ലാറ്റിലും മാറ്റങ്ങള്‍ ഉണ്ടാവുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയതാണ് (13:39). അതിനാല്‍ അല്ലാഹു ആരുടെ മേലും അടിച്ചേല്‍പിക്കുന്ന ഒന്നും നിയമമാക്കിയിട്ടില്ല. പ്രവാചകന്മാര്‍ അല്ലാഹുവിന്റെ നിശ്ചയങ്ങളെ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.
''അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സദ്ഫലം അവരവര്‍ക്കു തന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ'' (2:286). ഇതാണ് ഖുര്‍ആന്‍ ഖണ്ഡിതമായി പ്രഖ്യാപിക്കുന്നത്.
