പഠിത്തം


ഈസൂട്ടനെ
എങ്ങനെ സ്‌കൂളില്‍
പറഞ്ഞയക്കും എന്ന
വേവലാതിയിലാണ്
പെങ്ങളിപ്പോള്‍.
അവന്റെ കാര്യം
വിചിത്രം തന്നെ,
യൂണിഫോമും!

ഒരു നൂലിഴയായി
ആ കറുത്ത ചരടെങ്കിലും
അവന്റെ അരയിലുണ്ടല്ലോ
എന്ന് ഞാനവളെ വാലെടുപ്പിക്കും.

മഴ പെയ്യുമ്പോള്‍
എല്ലാവരും മുറ്റത്തുനിന്ന്
കോലായിലേക്ക് കയറുമ്പോള്‍
അവന്‍ മുറ്റത്തേക്കിറങ്ങും...
മഴയോടൊപ്പം
ആര്‍ത്തങ്ങു പെയ്യും.

കളിക്കാന്‍ ആരുമില്ലാത്ത
ഈ കളിക്ക്
ഒരു വികൃതിക്കുട്ടനെങ്കിലും വന്നല്ലോ!
മഴ അവനോടൊപ്പം
മണ്ണു വാരിക്കളിക്കും.

പണ്ടൊക്കെ എത്രയെത്ര
കിടാങ്ങള്‍ വരുമായിരുന്നുവെന്ന
ഗൃഹാതുരതയില്‍
മഴ പെട്ടെന്നൊരു ഉദിപ്പിനെ
തുന്നിവെക്കും.

തെങ്ങോലയില്‍
മഴ നനഞ്ഞൊരു കാക്ക
ഇതൊരു പുതുമയുള്ള
കാഴ്ച തന്നെ എന്നവനെ
ചെരിഞ്ഞുനോക്കി.
കാക്ക ചിറകു വിരിച്ചു
കാക്കയ്ക്കൊപ്പം അവനും,
രണ്ടു പേരും പറന്നു.
പറന്നുപറന്നവന്‍ ആകാശം തൊട്ടു.

തൊടിയിലെ പൂക്കള്‍ക്കിപ്പോള്‍
എന്തൊരു ഉത്സാഹമാണെന്നോ!
അവനെത്ര നേരം അവറ്റകളോട്
സംസാരിക്കും.
അവന്‍ പറയുന്നതൊന്നും
മനസ്സിലാവുന്നില്ലെങ്കിലും
പൂക്കള്‍ വെറുതെ തലയാട്ടിച്ചിരിക്കും.
ഒപ്പം പൂമ്പാറ്റകളും
അവനെ ചുറ്റിപ്പറ്റി പാറിപ്പറക്കും.

ഇടവഴിയിലൂടെ പോകുന്ന
ഒരുത്തനെയും അവന്‍ വെറുതെ വിട്ടില്ല.
ഇപ്പോള്‍ മുറ്റം നിറച്ച് ആളുകളാണ്
പൂച്ച, പട്ടി, അണ്ണാറക്കണ്ണന്‍,
കാക്ക, ചെമ്പോത്ത്, കുയില്‍,
മുള്ളന്‍പന്നി, മൈന, പൊന്മാന്‍...

വീട്ടിലേക്കാരും കടക്കാതിരിക്കാന്‍
ഉപ്പ കെട്ടിയ വേലിയില്‍
കാട്ടുമുല്ലയും കോളാമ്പിപ്പൂക്കളും
സൗഹൃദത്തെ ഉണക്കാനിട്ടു.

അവനിപ്പോള്‍ മാഷാണ്
ഇവരൊക്കെ വിദ്യാര്‍ഥികളും.
ക്ലാസെടുക്കുമ്പോള്‍
അവനു മുന്നേ തുള്ളുന്ന
സുണ്ണാമണി കണ്ട്
അവറ്റകള്‍ക്കു ചിരി വന്നു.
ചിരിയടക്കാനാവാതെ അവര്‍
വാ പൊത്തി ചിരിച്ചു.

ദേഷ്യപ്പെട്ട് മാഷ് ചൂരലെടുത്തു
വിദ്യാര്‍ഥികള്‍
അനുസരണയോടെ കൈ നീട്ടി.

ആകാശം തന്നെ
മേല്‍ക്കൂരയായവനെ
എങ്ങനെയാണ്
സ്‌കൂളിന്റെ നാലു ചുവരില്‍
തളച്ചിടുക?