വേദനയുടെ വേരുകളില്‍ നിന്ന് വിരിഞ്ഞ പുഷ്പം


കാന്‍സര്‍ വാര്‍ഡിലെ അതിജീവന കുറിപ്പുകളാണിത്. ദുഃഖത്തില്‍ പോലും പ്രതീക്ഷയുടെ പൂക്കള്‍ പൂക്കുന്ന ഒരു പ്രകാശയാത്രയാണ് ഇനിയും പൂക്കുന്ന ജീവിതം.

നുഷ്യജീവിതം രോഗം, വേദന, നഷ്ടം തുടങ്ങി ഒരുപാട് കഷ്ടപ്പാടുകളിലൂടെ നമ്മെ പരീക്ഷിക്കുമ്പോഴും ഓരോ മണിക്കൂറിലും പുതിയൊരു പ്രതീക്ഷയുടെ പൂമഴ പെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലേക്കാണ് 'ഇനിയും പൂക്കുന്ന ജീവിതം' എന്ന കൃതിയിലൂടെ ഷാനവാസ് പേരാമ്പ്ര വായനക്കാരെ നയിക്കുന്നത്.

'ഇനിയും പൂക്കുന്ന ജീവിതം' എന്ന പുസ്തകത്തിന്റെ കവർ

കാന്‍സര്‍ വാര്‍ഡിലെ അതിജീവന കുറിപ്പുകളാണ് ഈ കൃതിയുടെ ഉള്ളടക്കം. ദുഃഖത്തില്‍ പോലും പ്രതീക്ഷയുടെ പൂക്കള്‍ പൂക്കുന്ന ഒരു പ്രകാശയാത്രയാണ് ഈ കൃതി. ഇനിയും പൂക്കുന്ന ജീവിതം എന്ന പുസ്തകത്തിന്റെ പേരു തന്നെ ജീവിതത്തിന്റെ പ്രതീക്ഷയുടെയും ധൈര്യത്തിന്റെയും പ്രതീകമാണ്; കടുത്ത വൈകാരികതയും ആത്മവിശ്വാസവും ചുമക്കുന്നതാണ്.

മരണം പോലും അടുത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയൊരു തുടക്കത്തിനായി കാത്തിരിക്കുന്ന മനസ്സുകളെ പ്രതിനിധീകരിക്കുന്നു ഈ പേര്. ഇതിന്റെ കവര്‍ചിത്രം വായനക്കാര്‍ക്ക് ഉള്ളടക്കത്തിന്റെ സ്പന്ദനം മുന്‍കൂട്ടി അനുഭവിക്കാന്‍ അവസരം ഒരുക്കുന്നുണ്ട്.

മുഖ്താര്‍ ഉദരംപൊയില്‍ രൂപകല്‍പന ചെയ്ത കവര്‍ചിത്രം ജീവിതത്തിന്റെയും പ്രതീക്ഷയുടെയും ഇടനാഴിയിലേക്കുള്ള മനോഹരമായ സഞ്ചാരമാണ്. ഈ കൃതി ഒരു മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ മാത്രമല്ല, മനുഷ്യത്വത്തിന്റെ കാവ്യം കൂടിയാണ്. അതിന്റെ അര്‍ഥം ഉള്‍ക്കൊള്ളാന്‍ നമുക്കു ചുറ്റുമുള്ള ഹൃദയങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമാണ്.

ജീവിതത്തിന്റെ നേര്‍ത്ത സൂക്ഷ്മതകളെ ഹൃദയസ്പര്‍ശിയായ ഭാഷയില്‍ വരച്ചെടുക്കുന്ന ഗ്രന്ഥകാരന്‍ ഷാനവാസ് പേരാമ്പ്ര അധ്യാപകനാണ്. സാമൂഹിക പ്രവര്‍ത്തകനും കലാകാരനുമെന്ന നിലയിലും സജീവമാണ്. സ്‌കൂള്‍ പാഠപുസ്തക സമിതി അംഗം കൂടിയാണ് അദ്ദേഹം.

ഷാനവാസ് പേരാമ്പ്ര

ഒരു കാന്‍സര്‍ രോഗിയുടെ അതിജീവന അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഈ ആത്മകഥാ കൃതിയില്‍ രോഗവും ചികിത്സയും നോവുകളും ഭയങ്ങളും നിറയുന്നു. ഈ പുസ്തകത്തില്‍ അവയെ അതിജീവിച്ചും ആകുലതകള്‍ക്കിടയില്‍ പ്രതീക്ഷ കണ്ടെത്തിയുമാണ് എഴുത്തുകാരന്‍ മുന്നോട്ടുപോകുന്നത്.

കാന്‍സര്‍ വാര്‍ഡിന്റെ ശാന്തതയ്ക്കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യവേദനയുടെ പരിച്ഛേദമാണിത്. കരുണ നിറഞ്ഞ അനുഭവങ്ങള്‍.

പുസ്തകം നാലു ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. ആതുരം, ആഗ്രഹം, ആര്‍ദ്രം, ആനന്ദം. ഓരോ ഭാഗവും ജീവിതത്തിന്റെ വ്യത്യസ്ത ഘടകങ്ങളെയും മനോഭാവങ്ങളെയും അവതരിപ്പിക്കുന്നു. 'ആതുരം' മനുഷ്യന്റെ ശരീരാരോഗ്യത്തെ മാത്രമല്ല മനോനിലകളെയും കുറിച്ചാണ് പറഞ്ഞുതുടങ്ങുന്നത്.

എഴുത്തുകാരനു ബാധിച്ച 'ലിംഫോമ' എന്ന അര്‍ബുദത്തെ തിരിച്ചറിയുന്നതിന്റെ ആദ്യഘട്ടത്തില്‍ അനുഭവപ്പെടുന്ന ആശങ്കയും ഭീതിയും ആത്മസംഘര്‍ഷങ്ങളുമാണ് ഈ ഭാഗത്തിലെ പ്രധാന ആശയം. ഓരോ അധ്യായങ്ങളും ജീവിതത്തിന്റെ ആഴം കണ്ടെത്താനുള്ള അന്വേഷണമാണ്.

ഒരു രോഗിയുടെ (എഴുത്തുകാരന്റെ) ദൈനംദിന അനുഭവങ്ങളുടെ സുവ്യക്തമായ പ്രതിനിധാനമാണ് ആതുരം എന്ന ഭാഗം. ജീവിതം തളരുമ്പോഴും അതില്‍ നിന്ന് ശക്തി കണ്ടെത്താനുള്ള ആദ്യപടികള്‍ എന്തൊക്കെയാണെന്ന് ഈ ഭാഗം മുന്നോട്ടുവെക്കുന്നു.

ആഗ്രഹം എന്ന ഭാഗം എഴുത്തുകാരന്റെ ആത്മതലത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളും പ്രതീക്ഷകളുമാണ്. രോഗബാധയെ തുടര്‍ന്ന് ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍, പുതിയ സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടല്‍, ആത്മബന്ധങ്ങള്‍ എന്നിവയെ ആഴത്തില്‍ ഈ ഭാഗം പ്രതിഫലിപ്പിക്കുന്നു.

ജീവിത പ്രതിസന്ധികളില്‍ നിന്ന് ഒരാളെ എങ്ങനെ പ്രതീക്ഷയിലേക്ക് നയിക്കാമെന്ന് വ്യക്തമായ സന്ദേശം ഇതിലുണ്ട്. എഴുത്തുകാരന്റെ മനസ്സില്‍ ഉണ്ടാകുന്ന വെളിപ്പെടുത്തലുകളെയും ദേഹാസ്വാസ്ഥ്യത്തിനിടയിലുള്ള ആത്മബോധത്തെയും പ്രതിനിധീകരിക്കുന്നു.

ഈ ഭാഗം കേവലം രോഗത്തെക്കുറിച്ചുള്ള കുറിപ്പല്ല, ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ആത്മവിശ്വാസത്തിന്റെ യാത്രയാണ്. ചിരി, വിശ്വാസം, ആത്മബന്ധം, പ്രാര്‍ത്ഥന, പ്രതീക്ഷ എന്നിവ ഈ ഭാഗത്തെ പൂര്‍ണമായി നിറയ്ക്കുന്നു. രോഗാവസ്ഥയുടെ അനന്തരഫലമായ മാനസിക ഉന്മേഷം, ജീവിതാന്വേഷണം, ആത്മശുദ്ധീകരണം എന്നിവയെ തെളിയിക്കുന്ന പ്രതീക്ഷയുടെ ഭാഗമാണിത്.

ആര്‍ദ്രം എന്ന ഭാഗം കരളലിയിക്കുന്ന ജീവിതാനുഭവങ്ങളാണ്. ശാരീരിക വേദനകള്‍ക്കൊപ്പം ഹൃദയത്തെ ചീന്തുന്ന അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കാന്‍സര്‍ രോഗികളുടെയും അവരുടെ ആശ്രിതരുടെയും യഥാര്‍ഥ ജീവിതം. ജീവിതത്തില്‍ ഒരിക്കല്‍ അതിക്രമിച്ചു കടന്നുപോയ ലിംഫോമ എന്ന അര്‍ബുദം അതിഥിയായി വീണ്ടും വരുമ്പോള്‍ അതും നട്ടെല്ലിലെയും തലയിലെയും ഇരുണ്ട മൂലകളിലേക്ക് എത്തുമ്പോള്‍ അതു പുതിയൊരു പോരാട്ടത്തിന്റെ ആരംഭമായി പരിണമിക്കുന്നു.

ഇത് ദേഹത്തോടും മനസ്സിനോടുമുള്ള വെല്ലുവിളിയാണ്. ഈ തിരിച്ചുവരവ് തകര്‍ച്ചയല്ല കരുത്തിന്റെ പുതിയ ഭാവമാണ്. രോഗിക്കും (എഴുത്തുകാരനും) ജീവനക്കാര്‍ക്കും ഇടയിലെ അഗാധമായ വ്യക്തിബന്ധവും മാനുഷിക സൗഹൃദത്തിന്റെ നിറവും വേദനയും ഇതില്‍ നിറച്ചിരിക്കുന്നു.

ആത്മീയമായ പ്രബോധനത്തിലേക്കും മനുഷ്യന്‍ അന്തിമ മൂല്യങ്ങളെ എങ്ങനെ അന്വേഷിക്കുന്നു എന്നതിലേക്കുമാണ് ശ്രദ്ധ ക്ഷണിക്കുന്നത്. കാന്‍സര്‍ വാര്‍ഡിന്റെ ശാന്തതയ്ക്കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യവേദനയുടെ പരിച്ഛേദമാണിത്. കരുണ നിറഞ്ഞ അനുഭവങ്ങള്‍.

രോഗത്തിന്റെയും ചികിത്സയുടെയും നിഴലില്‍ നിന്ന് ആത്മാവിന്റെ ആനന്ദത്തിലേക്കുള്ള മനോഹരമായ കുതിപ്പുണ്ടിതില്‍. ആശ്വാസം, പ്രതീക്ഷ, വൈകാരിക താളങ്ങള്‍ എന്നിവ നിറയുന്നു.

ആനന്ദം എന്ന ഭാഗം, രോഗത്തിന്റെയും ചികിത്സയുടെയും നിഴലില്‍ നിന്ന് ആത്മാവിന്റെ ആനന്ദത്തിലേക്കുള്ള മനോഹരമായ കുതിപ്പാണ്. ആശ്വാസം, പ്രതീക്ഷ, വൈകാരിക താളങ്ങള്‍ എന്നിവ നിറഞ്ഞ എഴുത്ത്.

'തിരികെ കിട്ടുന്ന സന്തോഷം' എന്ന അധ്യായം അതിസങ്കീര്‍ണമായ പരീക്ഷണങ്ങളെ അതിജീവിച്ച ഒരാളുടെ വിജയത്തിന്റെ നല്ല ഉദാഹരണമാണ്. തനിക്ക് ബാധിച്ച രോഗത്തെ തിരിച്ചറിയലുകളുടെ ഒരു യാത്രയായാണ് എഴുത്തുകാരന്‍ വിശദീകരിക്കുന്നത്.

കഠിനമായ ഒട്ടേറെ പരീക്ഷണങ്ങളെ ആത്മീയതയുടെ കരുത്തില്‍ നേരിട്ട ജീവിതാനുഭവങ്ങള്‍ ഹൃദ്യവും ലളിതവുമായ ഭാഷയില്‍ പങ്കുവെക്കുന്ന ഈ പുസ്തകം ഗ്രന്ഥകാരന്റെ ആത്മാവിന്റെ തനിപ്പകര്‍പ്പായി വായനക്കാരന്റെ ഹൃദയത്തില്‍ പതിയുന്നു എന്നതാണ് ആഖ്യാനരീതിയുടെ സവിശേഷത.

ഇനിയും പൂക്കുന്ന ജീവിതം എന്ന ഈ കൃതി ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള അതിര്‍വരമ്പുകളില്‍ നിന്ന് തിരിച്ചെത്തിയ ഒരു മനുഷ്യന്റെ അതിജീവന രേഖയാണ്. 350 രൂപ വിലയുള്ള ഈ പുസ്തകം യുവത ബുക് ഹൗസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.